spot_imgspot_img

പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കും; റസാഖ് പാലേരി

Date:

spot_img

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി നടത്തിവരുന്ന കേരള പര്യടനം ‘ഒന്നിപ്പി’ന്റെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജൂൺ മാസത്തിൽ ആരംഭിച്ച ഒന്നിപ്പ് പര്യടനം സാമൂഹ്യനീതി, സൗഹാർദം തുടങ്ങിയ ആശയങ്ങൾ രാഷ്ട്രീയ മുദ്രാവാക്യങ്ങളാക്കി അവതരിപ്പിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. വിവിധ ജില്ലകളിലെ സാമൂഹിക – സാഹിത്യ – സാംസ്കാരിക – മത – സമുദായ – വ്യാപാര മേഖലകളിലെ വ്യക്തികളുമായി പര്യടന സംഘം കൂടിക്കാഴ്ച നടത്തുകയും മാധ്യമ സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു. വിവിധ സമുദായ സംഘടനകളുടെ ആസ്ഥാനങ്ങൾ, ആത്മീയ കേന്ദ്രങ്ങൾ, സംഘടന നേതാക്കൾ, നവോത്ഥാന നായകരുടെ സ്മാരകങ്ങൾ തുടങ്ങിയവ പര്യടനത്തിന്റെ ഭാഗമായി സന്ദർശിച്ചു. ജനകീയ സമര ഭൂമികളിലും പിന്നാക്ക പ്രദേശങ്ങളിലും കോളനികളിലും ആദിവാസി ഊരുകളിലും പര്യടനം സന്ദർശനം നടത്തി.

കാലുഷ്യവും സമുദായങ്ങൾ തമ്മിലുള്ള വിടവും ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം സന്ദർശനങ്ങൾക്ക് വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് വെൽഫെയർ പാർട്ടി മനസ്സിലാക്കുന്നതായി റസാഖ് പാലേരി പറഞ്ഞു. സംഘ് പരിവാർ ഫാഷിസത്തിന്റെ ഉന്നങ്ങളിൽ നിന്ന് കേരളം മുക്തമല്ല. പല തരം അസത്യ പ്രചരണങ്ങളിലൂടെ പുകമറകൾ സൃഷ്ടിച്ച് സമൂഹത്തിൽ ധ്രുവീകരണം ശക്തമാക്കാനാണ് അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ അധികാര രാഷ്ട്രീയത്തിൽ ഇടമില്ലാത്തത് കൊണ്ട് തന്നെ കേരളത്തെ അരക്ഷിത പ്രദേശമാക്കി ചിത്രീകരിക്കാനുള്ള ശ്രമവും അവർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

അതേ സമയം, കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ തങ്ങളുടെ താൽക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി സൃഷ്ടിക്കുന്ന സാമുദായിക -സാമൂഹിക ഛിദ്രതകൾ സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതാണ്. അത് പലപ്പോഴും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള അകലം വർദ്ധിക്കാനും അവർക്കിടയിൽ അവിശ്വാസം വളർത്തുന്നതിനും കാരണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം വിഷയങ്ങളിൽ ഇരുമുന്നണികളും സൂക്ഷ്മത പുലർത്തുകയും തങ്ങളുടെ നിലപാടുകളിൽ പുനരാലോചന നടത്തുകയും വേണം; പ്രത്യേകിച്ചും കേരളത്തിലെ ഇടതുപക്ഷം. ഇടതുപക്ഷത്തിന്റെ ഇത്തരം ചില സമീപനങ്ങൾ സമൂഹത്തിലെ വിഭിന്നതകൾ ഗുരുതരമാക്കിയതായി പര്യടനത്തിൽ നിന്നും ഞങ്ങൾക്ക് മനസ്സിലാക്കാനായിട്ടുണ്ട്. ആ രീതികളിൽ നിന്ന് മാറി നടക്കാൻ ഇടതുപക്ഷം തീരുമാനിക്കണം. അപകടകരമായ സോഷ്യൽ എൻജിനീയറിങ്ങുകളിലൂടെ താൽക്കാലിക രാഷ്ട്രീയ ലാഭം എന്നതിനപ്പുറം പാർട്ടികളുടെയും മുന്നണികളുടെയും സാമൂഹിക അടിത്തറ തന്നെയാണ് ഇല്ലാതാകുന്നതെന്ന് തിരിച്ചറിയണം.

ഇത്തരം ശ്രമങ്ങളെ തിരിച്ചറിയൽ വളരെ പ്രധാനമാണ്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇതിനെ പ്രതിരോധിക്കാൻ വേണ്ടി മുന്നിട്ടിറങ്ങണം. വിവിധ സമുദായ സംഘടന നേതാക്കൾക്ക് ഇതിൽ വലിയ പങ്കാണ് വഹിക്കാനുള്ളത്. പര്യടനത്തിന്റെ ഭാഗമായി നടത്തിയ സന്ദർശനങ്ങൾ എല്ലാം വലിയ ആവേശവും പ്രതീക്ഷയുമാണ് നൽകുന്നത്. പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് എല്ലാവർക്കും ബോധ്യവും ജാഗ്രതയുമുണ്ട്. യോജിച്ചുള്ള മുന്നേറ്റത്തിന് എല്ലാവരും തയ്യാറാണ്. വിദ്വേഷ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ വെള്ളവും വളവും ലഭിക്കില്ലെന്നാണ് പര്യടന സന്ദർശനങ്ങൾ ബോധ്യപ്പെടുത്തുന്നത്. ഒറ്റപ്പെട്ട ചില അപവാദങ്ങൾ സമീപ കാലത്ത് ഉണ്ടായെങ്കിലും അവരും ഇപ്പോൾ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വംശീയ – വിദ്വേഷ ആശയങ്ങളെ കേരളീയ പൗരസമൂഹം ഒറ്റക്കെട്ടായി തള്ളിക്കളയും. ഈ അനുകൂല പ്രതികരണവും സാഹചര്യവും കൈമുതലാക്കി പര്യടനത്തിന്റെ തുടർ പ്രവർത്തനങ്ങൾ വെൽഫെയർ പാർട്ടി വരും നാളുകളിൽ രൂപം നൽകി നടപ്പിലാക്കും – അദ്ദേഹം പറഞ്ഞു.

സാമൂഹ്യനീതി എന്ന ആശയമാണ് പര്യടനം മുന്നോട്ട് വെക്കുന്ന മറ്റൊരു സന്ദേശം. പര്യടനം കടന്നു പോകുന്ന എല്ലാ ജില്ലകളിലും സാമൂഹ്യനീതി കേന്ദ്രപ്രമേയമാക്കിയുള്ള സംഗമങ്ങൾ നടന്നു വരുന്നുണ്ട്. ഭൂമി, അധികാരം, വിജ്ഞാന വിതരണം തുടങ്ങിയ മേഖലകളിൽ നില നിൽക്കുന്ന വിവേചനങ്ങളെ ഇല്ലാതാക്കൽ പൊതു സാമൂഹ്യ ബാധ്യതയായി എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും ഏറ്റെടുക്കണം എന്ന് വെൽഫെയർ പാർട്ടി മനസ്സിലാക്കുന്നു. ഭൂപരിഷകരണം നടന്നു എന്ന അവകാശ വാദത്തിനപ്പുറം കേരളത്തിലെ ഭൂരാഹിത്യ പ്രശ്‌നം പരിഹരിക്കാൻ കേരളം ഭരിച്ച സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല. നിരവധി ഭൂസമര പ്രദേശങ്ങൾ പര്യടന സംഘം സന്ദർശിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾ ഇന്നും കേരളത്തിലുണ്ട്. മറുഭാഗത്ത് ലക്ഷക്കണക്കിന് ഏക്കർ ഭൂമി കുത്തക കമ്പനികൾ കയ്യേറിയും അനധികൃതമായും കൈവശം വെച്ചിരിക്കുകയാണ്. അത് പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണം. പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതെ സമരം ചെയ്യുന്ന സമര പ്രദേശങ്ങളിലും പര്യടനം കടന്നു ചെന്നു. പട്ടയ സമരങ്ങളോട് അനുകൂലമായ സമീപനം സ്വീകരിച്ച് പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം.

സംവരണം സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയമാണ്. എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും അർഹതപ്പെട്ടതോ ആനുപാതികമായതോ ആയ അളവിലല്ല ഇവിടെ വിഭവ വിതരണം നടന്നിട്ടുള്ളത്. ദലിത് – ആദിവാസി – ഇതര പിന്നാക്ക വിഭാഗങ്ങൾ എല്ലാ മേഖലകളിലും പുറന്തള്ളപ്പെടുകയാണ്. അധികാര – ഉദ്യോഗ – വിദ്യാഭ്യാസ മേഖലകളിലെ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട വിശദമായ കണക്കെടുപ്പ് നടത്തി സംസ്ഥാന സർക്കാർ പുറത്ത് വിടണം. ജാതി സെൻസസ് നടപ്പിലാക്കാൻ രാജ്യത്തെ ചില സംസ്ഥാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ ജാതി സെൻസസ് നടത്തണം. സംവരണം, അധികാര – ഉദ്യോഗ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങൾ മുമ്പിൽ വെച്ച് വെൽഫെയർ പാർട്ടി ശക്തമായ ജനകീയ സംഘാടനത്തിന് നേതൃത്വം നൽകും. – റസാഖ് പാലേരി വ്യക്തമാക്കി.

വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, വൈസ് പ്രസിഡന്റ് ജോസഫ് ജോൺ, സംസ്ഥാന കമ്മിറ്റിയംഗം നജ്ദ റൈഹാൻ, ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ജില്ലാ കമ്മിറ്റിയംഗം എൻ എം അൻസാരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp