spot_imgspot_img

തിരുവനന്തപുരത്തെ സ്വകാര്യ കെയർ ഹോമിലെ കോളറ: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം

Date:

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയർ ഹോമിലുള്ളവർ സംശയിച്ചത്. രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പെരുമ്പഴുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ നടത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉൾപ്പെടെയുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കാണുന്നവരുടെ സാമ്പിളുകൾ വേഗം പരിശോധനയ്ക്കയയ്ക്കാൻ മന്ത്രി നിർദേശം നൽകി.

കൂടുതൽ രോഗികൾ എത്തുന്നുണ്ടെങ്കിൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവർക്കോ കുടുംബാംഗങ്ങൾക്കോ രോഗ ലക്ഷണങ്ങൾ കണ്ടാൽ സാമ്പിളുകൾ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ ചില കുട്ടികൾക്ക് കോളറ ലക്ഷണങ്ങൾ കണ്ടതിനാൽ അവർക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്‌കൂളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ശക്തമായ വയറിളക്കമോ ഛർദിലോ നിർജലീകരണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ അടിയന്തരമായി ചികിത്സ തേടണം. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ട്.

കോളറ വളരെ ശ്രദ്ധിക്കണം

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.

രോഗപകർച്ച

സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ 5 ദിവസത്തിനുള്ളിൽ രോഗം വരാവുന്നതാണ്.

രോഗ ലക്ഷണങ്ങൾ

പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ ലക്ഷണം. മിക്കപ്പോഴും ഛർദ്ദിയുമുണ്ടായിരിക്കും. ഇതേതുടർന്ന് രോഗി പെട്ടെന്ന് തന്നെ നിർജ്ജലീകരണത്തിലേക്കും തളർന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗം ഗുരുതരമാകും.

ശ്രദ്ധിക്കുക

രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിർജ്ജലീകരണം കൊണ്ടാണ്. ആയതിനാൽ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതൽ ഒ.ആർ.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.

കോളറ പ്രതിരോധം

· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

· ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്

· ഭക്ഷ്യവസ്തുക്കൾ നന്നായി വേവിച്ച് മാത്രം കഴിക്കുക

· പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി മാത്രം ഉപയോഗിക്കുക

· മലമൂത്ര വിസർജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക

· വയറിളക്കമോ ഛർദിലോ ഉണ്ടായാൽ ധാരാളം പാനീയം കുടിയ്ക്കുക

· ഒ.ആർ.എസ്. പാനീയം ഏറെ നല്ലത്

· എത്രയും വേഗം ചികിത്സ തേടുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: മംഗലപുരം തോന്നയ്ക്കലിൽ  വീടിനകത്ത് കയറി വയോധികനെ കുത്തി പരിക്കേൽപ്പിച്ചു....

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ...
Telegram
WhatsApp