
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജൻ. ആത്മകഥ വിവാദം ആസൂത്രിതമാണെന്നാണ് ഇ പി ജയരാജൻ പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസമാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. അതിൽ നിന്ന് തന്നെ ഇത് ആസൂത്രിതമാണെന്ന് വ്യക്തമാണ്. ആദ്യം ഈ വാർത്ത വരുന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ഒരു അടിസ്ഥാനവുമില്ലാത്ത ഒരു വാര്‍ത്ത എല്ലാ മാധ്യമങ്ങളിലും പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ല. മാത്രമല്ല ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.പാര്‍ട്ടിക്ക് അകത്തും പുറത്തും തന്നെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി സി ബുക്‌സില്‍ അച്ചടക്ക നടപടി സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.


