
കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല തീർത്ഥാടകർക്ക് നിർദേശം നൽകി ഹൈക്കോടതി. കാനനപാതയിലൂടെയുള്ള ശബരിമല തീർഥാടനം താത്കാലികമായി നിർത്തി വയ്ക്കാനാണ് ഹൈ കോടതി നിർദേശിച്ചിരിക്കുന്നത്. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ കാനന പാത വഴി തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
വണ്ടിപ്പെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർഥാടനത്തിനാണ് വിലക്ക്. ഇക്കാര്യം ജില്ലാ കലക്റ്റർമാർ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പിജി അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. മാത്രമല്ല വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും പത്തനംതിട്ട ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.


