
തിരുവനന്തപുരം: ഐ എഫ് എഫ് കെ വേദിയിൽ ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം പ്രദർശിപ്പിച്ചത് നിറഞ്ഞ സദസിനുമുന്നിൽ. തിരുവനന്തപുരം ന്യൂ തീയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വൻ സ്വീകാര്യതാണ് ലഭിച്ചത്. ലിപിയില്ലാത്ത സിദ്ദി ഭാഷയിലെ ആദ്യ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് റിഥം ഓഫ് ദമാമിന്. ലിപിയില്ലാത്ത ഈ ഭാഷ എട്ടുവർഷത്തോളമെടുത്താണ് സംവിധായകൻ പഠിച്ചെടുത്തത്.
കർണാടകത്തിൽ ജീവിക്കുന്ന സിദ്ദി സമൂഹത്തിന്റെ അറിയപ്പെടാത്ത കഥയാണു ചിത്രം പറയുന്നത്. സിദ്ദി സമൂഹത്തിൽ നിന്നുള്ളവർ തന്നെയാണ് ചിത്രത്തിലെ അഭിനേതാക്കൾ. തലമുറകളായി നേരിട്ട അടിച്ചമർത്തലും അവരുടെ അതിജീവനവും ദമാം എന്ന സംഗീതോപകരണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പറയുകയാണ് ചിത്രം. ചിത്രത്തിൽ വേഷമിട്ട ജയറാം സിദ്ദി എന്ന പന്ത്രണ്ടുകാരൻ ഐ.എഫ്.എഫ്.കെയുടെ വേദിയിലെത്തുന്നുണ്ട്.
സിദ്ദി ഭാഷയിൽ ഇറങ്ങുന്ന ആദ്യ ചിത്രമാണ് റിഥം ഓഫ് ദമാം.ജയൻ ചെറിയാന്റെ മുൻ ചിത്രങ്ങളായ പാപിലിയോ ബുദ്ധ, കാ ബോഡിസ്‌കേപ്‌സ് എന്നിവ നിരൂപക പ്രശംസ നേടിയിരുന്നു. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇത്തവണ റിഥം ഓഫ് ദമാം പ്രദർശിപ്പിച്ചിരുന്നു.


