spot_imgspot_imgspot_img

കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക്: മന്ത്രി വീണാ ജോർജ്

Date:

തിരുവനന്തപുരം: കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക്, ഇലക്ട്രിക് ഡെർമറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേയാണ് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവർക്ക് ത്വക്ക് വച്ച് പിടിപ്പിച്ചാൽ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനാകും. കൂടാതെ രോഗികളെ വൈരൂപ്യത്തിൽ നിന്നും രക്ഷിക്കാനുമാകും. ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ് സ്‌കിൻ ബാങ്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസർവ് ചെയ്ത് ആവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിൻ ബാങ്കിലൂടെ ചെയ്യുന്നത്. കൃത്യമായ വീതിയിലും ഘനത്തിലും ശരീരത്തിന്റെ പരുക്കേൽക്കാത്ത ഭാഗങ്ങളിൽ നിന്നും ചർമ്മ ഗ്രാഫ്റ്റുകളെടുക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയാ ഉപകരണമാണ് ഇലക്ട്രിക് ഡെർമറ്റോം. ഗുരുതര പൊള്ളലോ ആഘാതമോ മൂലം കേടായ ചർമ്മം പുന:നിർമ്മിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിൽ ബേൺസ് യൂണീറ്റ് സാക്ഷാത്ക്കരിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 578 രോഗികളാണ് ഈ വിഭാഗത്തിൽ ചികിത്സ നേടിയത്. 262 സങ്കീർണ ശസ്ത്രക്രിയകളാണ് നടത്തിയത്. ഏർളി ആന്റ് അൾട്രാ ഏർളി എക്‌സിഷൻ ആന്റ് ഗ്രാഫ്റ്റിംഗ്, എസ്ചാറോട്ടമി (Early and ultra early excision and grafting, scharotomy) മുതലായ സർജറികൾ ഇവിടെ നടത്തി വരുന്നു.

പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ കീഴിലാണ് ബേൺസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ 8 കിടക്കകളും, 4 ഐസിയു കിടക്കകളും, ഓപ്പറേഷൻ തീയറ്ററുകളും ഈ വിഭാഗത്തിലുണ്ട്. ബേൺസ് ചികിത്സയിൽ പ്രത്യേക പരിശീലനവും പ്രാവീണ്യവുമുള്ള അതിനായി മാത്രം പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സർജനാണ് ഇതിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അനസ്‌തേഷ്യോളജിസ്റ്റ്, ഫിസിയോതെറാപ്പി വിഭാഗം, നഴ്‌സസ് മുതലായവരുടെ കൂട്ടായ്മയിലൂടെ രോഗികൾക്ക് വേദനയില്ലാതെയും, പൊള്ളലേറ്റവർക്ക് ദീർഘകാലം ഉണ്ടായേക്കാവുന്ന വൈരൂപ്യം ഇല്ലാതെയുമുള്ള അത്യാധുനിക ചികിത്സയാണ് ഇവിടെ ലഭ്യമാക്കുന്നത്.

ഗുരുതരമായി പൊള്ളലേറ്റവരുടെ മരണസംഖ്യ ആഗോള തലത്തിൽ തന്നെ വലുതാണ്. അതേസമയം അനേകം രോഗികളെ രക്ഷിച്ചെടുക്കാൻ ഇവിടത്തെ ബേൺസ് യൂണിറ്റിനായി. വളരെ സങ്കീർണവും ഗുരുതരവുമായി പൊള്ളലേറ്റ രോഗികളെ ചികിൽസിക്കുന്ന ഈ യൂണിറ്റിൽ 2024ലെ മരണ നിരക്ക് 26 ശതമാനം മാത്രമാണെന്നുള്ളത് ഈ വിഭാഗത്തിലെ ചികിത്സയുടെ ഗുണമേന്മയാണ് കാണിക്കുന്നത്. 40 ശതമാനം വരെയുള്ള ആഴത്തിലുള്ള പൊള്ളലുകളും 70 ശതമാനം വരെയുള്ള ആഴം കുറഞ്ഞ പൊള്ളലുകളുമുള്ള (superficial burns) നിരവധി രോഗികൾ വൈരൂപ്യമില്ലാതെ ഭേദമായി ഇവിടെ നിന്നും വീട്ടിൽ പോകുന്നു എന്നുള്ളതും അഭിമാനിക്കാവുന്ന നേട്ടമാണ്.

പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ലക്ഷ്മി എം., പ്ലാസ്റ്റിക് സർജറി കൺസൾട്ടന്റ് – ബേൺസ് യൂണിറ്റ് ഇൻചാർജ് ഡോ. തോമസ് ഡേവിഡ്, പ്ലാസ്റ്റിക് സർജറി അസോ. പ്രൊഫസർ ഡോ. സാബു സി.പി., പ്ലാസ്റ്റിക് സർജറി അസി. പ്രൊഫസർ ഡോ. ഫോബിൻ വർഗീസ്, അനസിതേഷ്യോളജിസ്റ്റ് കൺസൾട്ടന്റ് ഡോ. ബിറ്റ്സൻ മുതലായവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp