
ടോറന്‍റോ: ക്യാനഡയിൽ വിമാനം തകർന്നുവീണ് 18 ഓളം പേർക്ക് പരുക്ക്. ടൊറണ്ടോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്.
മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയുൾപ്പടെ 3 പേരുടെ നില അതീവ ഗുരുതരമാണെന്നു റിപ്പോർട്ട്. അപകടസമയത്ത് 76 യാത്രക്കാരും 4 ജീവനക്കാരും ഉൾപ്പെടെ ആകെ 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ഡെൽറ്റ എയർലൈൻസ് വ്യക്തമാക്കി.
മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. . കനത്ത കാറ്റിനെത്തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അപകടം നടക്കാനിടയായ സാഹചര്യം വ്യക്തമല്ലെന്ന് പീല്‍ റീജിയണല്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സാറാ പാറ്റേണ്‍ പറഞ്ഞു.


