
തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ഡ്രഡ്ജിംഗ് പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ഡ്രഡ്ജിംഗ് പ്രവർത്തി” സംബന്ധിച്ച് വി. ശശി എം. എല്‍. എ. ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഇക്കാര്യം പറഞ്ഞത്. പൂനെ ആസ്ഥാനമായുളള സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (CWPRS) മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ശാശ്വതമായി അപകട രഹിതമാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുലിമുട്ടിന്റെ നീളം വർധിപ്പിക്കുന്നതിനും, മറ്റു അടിസ്ഥാന സൗകര്യ വികസനത്തിനും, കേന്ദ്ര സർക്കാർ നിഷ്ക്കർഷിച്ചത് പ്രകാരമുളള Green and Blue port ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് 177 കോടി രൂപയുടെ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുകയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തതോടെ പ്രധാന മന്ത്രി മത്സ്യ സമ്പദ യോജനയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുളള അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുമതി നൽകുകയും ചെയ്തു.
തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വർദ്ധിപ്പിക്കൽ പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രെഡ്ജിംഗ്, പെരുമാതുറ ഭാഗത്തെ വാർഫ്, ഓക്ഷൻ ഹാൾ എന്നിവയുടെ നീളം കൂട്ടൽ കടമുറികൾ, ലോഡിംഗ് ഏരിയ, പാർക്കിംഗ് ഏരിയ എന്നീ ഘടകങ്ങളും താഴമ്പള്ളി ഭാഗത്ത് ഓക്ഷൻ ഹാളിന്റെ നീളംകൂട്ടൽ, ടോയിലെറ്റ് ബ്ലോക്ക് നിർമ്മാണം, കടമുറികൾ, വിശ്രമമുറികൾ, ലോഡിംഗ് ഏരിയ, പാർക്കിംഗ് ഏരിയ, ആന്തിരക റോഡ് എന്നീഘടകങ്ങളും വൈദ്യുതീകരണ ജലവിതരണ സംവിധാനം, ഗ്രീൻ ആന്റ് ബ്ലൂ പോർട്ട് എന്നീ ഘടകങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതി പ്രകാരമുളള പ്രവൃത്തിയിൽ ഉൾപ്പെട്ട താഴമ്പള്ളി ഭാഗത്തെ ടോയിലെറ്റ് ബ്ലോക്കിന്റെ നിർമ്മാണത്തിനുളള കരാറിൽ ഏർപ്പെട്ട് കഴിഞ്ഞു. പ്രധാന ഘടകമായ പുലിമുട്ടിന്റെ നീളം കൂട്ടൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ എന്നീ പ്രവൃത്തികളുടെ ദർഘാസ് ഇതിനകം ക്ഷണിച്ച് കഴിഞ്ഞു. ദർഘാസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കരാറിലേർപ്പെട്ട് എത്രയും വേഗത്തിൽ പ്രവൃത്തി ആരംഭിക്കുന്നതാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനുളള കല്ലുകൾ ബാർജ്ജ് വഴി കടൽ മാർഗ്ഗം കൊണ്ടുപോകുന്നതിന് മുതലപ്പൊഴി ഹാർബറിന്റെ തെക്കേ പുലിമുട്ട് പൊളിച്ച് 2018 -ൽ ലോഡ് ഔട്ട് ഫെസിലിറ്റി നിർമ്മിക്കുകയും 2018 മുതൽ 2024 വരെയുളള ധാരണപത്ര പ്രകാരം മുതലപ്പൊഴി ഫിഷിംഗ് ഹാർബറിലെ മൗത്തിലും ചാനലിലും 5 മീറ്ററും ഹാർബർ ബേസിനിൽ 3 മീറ്ററും ആഴം M/s. അദാനി വിഴിഞ്ഞം പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) ഉറപ്പാക്കേണ്ടതാണെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുളള പുലിമുട്ടിന്റെ നിർമ്മാണം പൂർത്തീകരിച്ചതിനെ തുടർന്ന് മുതലപ്പൊഴി വഴിയുളള കല്ല് നീക്കം അവസാനിച്ചിരുന്നു. തുടർന്ന്, കല്ലുകൾ കയറ്റുന്നതിന് ഉണ്ടാക്കിയ ലോഡ് ഔട്ട് ഫെസിലിറ്റി നിർമ്മിക്കുന്നതിനായി മുറിച്ച് മാറ്റിയ പുലിമുട്ട് AVPPL മുഖേന പുന:സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ 5 മീറ്റർ ആഴം പൂർണ്ണമായും ഉറപ്പാക്കാൻ AVPPL -ന് സാധിക്കാത്തതിനെ തുടർന്ന് മന്ത്രി തലത്തിലും വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലും നിരന്തരം നടത്തിയ യോഗങ്ങളുടെ അടിസ്ഥാനത്തിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഡ്രഡ്ജിംഗ് നടത്തുന്നതിനും അതിന് ആവശ്യമായ തുക AVPPL ഡെപ്പോസിറ്റ് ചെയ്യുന്നതിനും ധാരണയായിരുന്നു. തുടർന്ന് അഴിമുഖം ഡ്രഡ്ജ് ചെയ്യുന്നതിന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് 205 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി AVPPL -ന് നൽകി. തുടർന്ന് 2024 ഡിസംബർ 18ന് ചേർന്ന യോഗത്തിലെ തിരുമാനത്തിന്റെ അടിസ്ഥാനത്തിൽ AVPPL -ൽ നിന്നും ഫണ്ട് ലഭിക്കും എന്ന അനുമാനത്തിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ദർഘാസ് ക്ഷണിക്കുകയും M/s RTF Infrastructure Limited എന്ന സ്ഥാപനം കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഡെപ്പോസിറ്റ് പ്രവൃത്തി നടത്തുന്നതിനുളള തുക കണക്കാക്കി ഇൻവോയ്സ് 2025 ഫെബ്രുവരി 25ന് AVVPL -ന് നൽകിയിരുന്നു. മന്ത്രിമാരുടെ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരന്തരമായി നടത്തിയ ഇടപെടലുകളെ തുടർന്ന് ഉടൻ തന്നെ തുക അനുവദിക്കുന്നതാണെന്ന് AVPPL അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് കരാറുകാരന് സെലക്ഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഡെപ്പോസിറ്റ് തുക ലഭിച്ചാലുടൻ തന്നെ കരാറിലേർപ്പെട്ട് ഡ്രഡ്ജിംഗ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.


