
മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നീ മൂന്നു പേരൊണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിൽ 15 പ്രതികളാണ് ഉണ്ടായിരുന്നത്.
മറ്റു പ്രതികളെ കോടതി വെറുതെവിട്ടു. മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും മഞ്ചേരി അഡീഷണൽ ജില്ലാ കോടതി പറഞ്ഞു. ശിക്ഷാവിധി ഈ മാസം 22 ന് വിധിക്കും.
മൃതദേഹമോ അവശിഷ്ടമോ കണ്ടെത്താതെ നരഹത്യ തെളിയിയ്ക്കാൻ കഴിഞ്ഞ കേരളത്തിലെ ആദ്യ കേസാണിത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. ഒറ്റമൂലി രഹസ്യം അറിയാൻ വേണ്ടി മൈസൂർ സ്വദേശി ഷാബാ ഷെരീഫിനെ ഒന്നാംപ്രതി മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫ് തട്ടിക്കൊണ്ടു വരികയും പിന്നീട് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കി എന്നുമാണ് കേസ്. 2019 ആഗസ്റ്റിലാണ് സംഭവം നടക്കുന്നത്.


