
തിരുവനന്തപുരം: മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് നാൽപ്പത്തിയൊന്നാം ദിവസവുമായി.
സമര സമിതി നേതാവ് എം എ ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ശോഭ എന്നിവർ നിരാഹാരം ഇരിക്കുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് മറ്റൊരു ആശാപ്രവർത്തകയായ ശോഭ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.
അതേസമയം പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇവർ. ഈമാസം ഇരുപത്തിനാലിന് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് കൂട്ട ഉപവാസം ഇരിക്കാനാണ് തീരുമാനം. എന്നാൽ ആശാപ്രവർത്തകരുടെ പ്രശ്നം ചർച്ച ചെയ്യാൻ ഈയാഴ്ച തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരിക്കുകയാണ്.


