
കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ കൂടുതൽ നടപടികൾ ഇന്ന് സ്വീകരിക്കും. തീപിടുത്തത്തിനു പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആശുപത്രിയിലുണ്ടായ പുക കാരണമല്ല അഞ്ച് മരണങ്ങൾ സംഭവിച്ചതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമബംഗാളില്‍ നിന്നും ഗംഗ, വയനാട് സ്വദേശി നസീറ എന്നിവരുടെ മരണത്തിലാണ് ബന്ധുക്കള്‍ സംശയം ഉന്നയിച്ചത്. പുക ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.
അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു.


