
തിരുവനന്തപുരം: അവയവ ദാതാക്കളുടെയും ബന്ധുക്കളുടെയും സ്വീകര്‍ത്താക്കളുടെയും സംഗമമായി ‘ഹാർമണി ഓഫ് ലൈഫ്’. ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുമായി (ലിഫോക്) ചേര്‍ന്ന് തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത് സംഘടിപ്പിച്ച ഒത്തുചേരലിൽ നൂറിലേറെപ്പേര്‍ പങ്കെടുത്തു.
ഒരു മനുഷ്യന് തന്റെ ജീവിതത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന ഏറ്റവും പാവനമായ കാര്യമാണ് അവയവദാനമെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച മെഡിക്കല്‍ സൂപ്രണ്ടും നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. പ്രവീണ്‍ മുരളീധരന്‍ പറഞ്ഞു. അവയവദാനത്തിലൂടെ സമൂഹത്തിന് നല്ല ഒരു സന്ദേശം നല്‍കുക മാത്രമല്ല ചെയ്യുന്നത്, സമൂഹത്തിലാകെ ഇതുസംബന്ധിച്ച ഒരു ബോധവത്ക്കരണമുണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിംസ്‌ഹെല്‍ത്തിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീമിന്റെ നിസ്തുല സേവനത്തെ ഡോ. പ്രവീണ്‍ പ്രകീര്‍ത്തിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.
കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്കായുള്ള സേവന വിപുലീകരണങ്ങളെക്കുറിച്ച് ലിഫോക് പ്രസിഡന്റ് ബി ലാല്‍ സംസാരിച്ചു. കേരളത്തിലെ ഭൂരിപക്ഷം ലാബുകളുമായും ഫൗണ്ടേഷന് പങ്കാളിത്തമുണ്ടെന്നും അതിലൂടെ അര്‍ഹരായവര്‍ക്ക് ഇളവുകള്‍ ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചില പഞ്ചായത്തുകള്‍ ട്രാന്‍സ്പ്ലാന്റ് രോഗികള്‍ക്ക് മരുന്നുകള്‍ വാങ്ങിക്കുന്നതിനായി 5000 രൂപ ധനസഹായം വരെ നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2013 ജൂലൈ 23നാണ് കിംസ്ഹെല്‍ത്തില്‍ ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് ഇരുന്നൂറോളം പേരില്‍ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. കേരളത്തിലെ ആദ്യത്തെ കരളും വൃക്കയും ഒന്നിച്ച് മാറ്റിവെക്കാനും സ്പ്ലിറ്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് നടത്താനും, ഏറ്റവും തൂക്കം കുറഞ്ഞ കുട്ടിയില്‍ അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനും കിംസ്ഹെല്‍ത്തിന് സാധിച്ചിട്ടുണ്ട്.
ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഹരീഷ് കരീം, ലിഫോക് ജില്ലാ സെക്രട്ടറി ബി.എസ് ബിന്ദു എന്നിവര്‍ പരിപാടിയില്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ട്രാന്‍സ്പ്ലാന്‍ സര്‍വീസസ് സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ ചെയറുമായ ഡോ. ഷിറാസ് അഹമ്മദ് റാത്തര്‍ സ്വാഗതവും ഹെപറ്റോബൈലറി, പാന്‍ക്രിയാറ്റിക് & ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം ചീഫ് കോര്‍ഡിനേറ്ററും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഷബീര്‍ അലി ടി.യു നന്ദിയും പറഞ്ഞു.
സന്നദ്ധ രക്തദാതാക്കളേയും ചടങ്ങില്‍ ആദരിച്ചു. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിംസ്ഹെൽത്തിൽ കരള്‍ മാറ്റിവച്ച നസീമ നജീമിന്റെ നൃത്ത പരിപാടിയും അരങ്ങേറി.


