
വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്. ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് നടക്കുക. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രാദേശിക സമയം രാവിലെ 10നായിരിക്കും ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുക.
ചടങ്ങിനെത്തുടർന്ന് വത്തിക്കാനിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 200-ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികളും പങ്കെടുക്കും. അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസ് ഉൾപ്പെടെ നിരവധി ലോകനേതാക്കളാണ് പാപ്പയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിച്ചേർന്നിരിക്കുന്നത്.
ഏകദേശം 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവർത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. പാപ്പ തന്നെയാകും കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കുക. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ചത്വരത്തില്‍ വിശ്വാസികള്‍ക്കായി നടത്തുന്ന പാപ്പയുടെ ആദ്യദിവ്യബലി കൂടിയാകും ഇത്.







