
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജ തൊഴിൽ പരസ്യങ്ങൾ വ്യാപകമാകുന്നുവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര തുറമുഖത്ത് സെക്യൂരിറ്റി ഗാർഡ്, സൂപ്പർവൈസർ എന്നെ തസ്തികകളിൽ അഭിമുഖം നടത്തുന്നുവെന്നാണ് പരസ്യം ഉണ്ടായിരുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. സെക്യൂരിറ്റി ഗാര്‍ഡ്/ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് ജൂണ്‍ 17ന് അഭിമുഖം നടക്കുന്നതായാണ് അറിയിപ്പില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പര്‍ സഹിതമാണ് സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രചരിക്കുന്നത്. എന്നാൽ ഈ അറിയിപ്പ് വ്യാജമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇത്തരത്തിൽ ഒരു തൊഴിലവസരവും തുറമുഖത്തിന് കീഴിൽ ഇല്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.
“ഈ വരുന്ന 17/6/25 ന് വിഴിഞ്ഞം അദാനി പോര്‍ട്ടില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെ സെക്യൂരിറ്റി guards and സൂപ്പര്‍വൈസര്‍ vaccancy ക്ക് വേണ്ടുന്ന സെലെക്ഷന്‍ ഇന്റര്‍വ്യൂ ഉണ്ടായിരിക്കുന്നതാണ്. പ്രായം 40 വയസ്സിനുള്ളില്‍. വിമുക്ത ഭടന്മാര്‍ക് 46 വയസ് വരെ. Salary for സെക്യൂരിറ്റി ഗാര്‍ഡ് 23000/-, സൂപ്പര്‍വൈസര്‍ 28000/-പ്രതിമാസം. 4 വീക്കിലി off, accomodation ഉണ്ടാകും. കോണ്‍ടാക്ട്.
9404922004.” -ഇങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന അറിയിപ്പ്.
ഇത്തരം അറിയിപ്പുകകൾ വ്യാപകമായതിനെത്തുടർന്ന് തുറമുഖം വകുപ്പ് അധികൃതർ വിഴിഞ്ഞം പോലീസിൽ പരാതി നൽകി. തെറ്റായ പ്രചാരണം ആശങ്ക ഉയർത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. വിഴിഞ്ഞം തുറമുഖത്തെ തൊഴിലവസരങ്ങളുടെ വിവരങ്ങൾ പ്രമുഖ മാധ്യമങ്ങളിലും കമ്പനി വെബ്സൈറ്റായ www.vizhinjamport.in ലും പ്രസിദ്ധീകരിക്കുന്നതാണെന്നും വ്യാജ തൊഴിൽ പരസ്യങ്ങളിൽപ്പെട്ട് വഞ്ചിതരാവരുതെന്നും തുറമുഖ കമ്പനി വ്യക്തമാക്കി.


