
കഴക്കൂട്ടം: കഴക്കൂട്ടത്ത് ആഡംബര കാറും പണവും സ്വർണ്ണവും ഫോണുകളും തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. യുവാവിനെ കഴക്കൂട്ടത്തത് വിളിച്ചുവരുത്തിയാണ് കവർച്ച നടത്തിയത്. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്.
സംഭവത്തിൽ തൃശൂർ ചാവക്കാട് സ്വദേശി ജയകൃഷ്ണൻ (25) ആണ് പിടിയിലായത്. ടെക്നോപാർക്കിൻ ത്രീഡി ആനിമേഷൻ കോഴ്സ്പഠിക്കുകയായിരുന്നു ഇയാൾ. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ 6 പേരെ അറസ്റ്റ് ചെയ്തിരുന്നു.
കാട്ടാക്കട മാറനല്ലൂർ രാജ് ഭവനിൽ അനുരാജിനെയാണ് പ്രതി വിളിച്ചുവരുത്തി കവർച്ച നടത്തിയത്. അനുരാജിന്റെ ഔഡി കാറും പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളുമാണ് ഇയാൾ തട്ടിയെടുത്തത്.
യുവതിയെ ഉപയോഗിച്ച് കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പ് വഴിയായിരുന്നു സംഘം കവർച്ച നടത്തിയത്. ആഴ്ചകൾക്ക് മുൻപാണ് യുവതിയെ അനുരാജ് പരിചയപ്പെടുന്നത്. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു പരിചയപ്പെട്ടത്.
തുടർന്ന് ഇവരുടെ സൗഹൃദം നല്ല രീതിയിൽ മുന്നോട്ട് പോകുകയും യുവതി അനുരാജിനെ കഴക്കൂടട്ടത്തേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു.
തുടർന്ന് കഴക്കൂട്ടത്തെത്തിയ അനുരാജിന്റെ കാറിൽ യുവതി കയറി. ഇതേസമയം കാറിൻ്റെ ലൊക്കേഷൻ വാട്സ്ആപ്പ് വഴി പ്രതികൾക്ക് യുവതി കൈമാറുകയും ചെയ്തിരുന്നു.
തുടർന്ന് ബൈപ്പാസ് ജംഗ്ഷനിൽ വച്ച് അനുരാജിൻ്റെ കാർ ഇന്നവോ കാറിൽ എത്തിയ സംഘം തടയുകയും കഴുത്തിൽ കത്തി വച്ച് അനുരാജിൻ്റെ കഴുത്തിൽ കിടന്ന മൂന്നു പവൻ വരുന്ന സ്വർണ മാലപൊട്ടിച്ചെടുത്ത ശേഷം മർദ്ദിക്കുകയായിരുന്നു. മർദ്ദനം സഹിക്കവയ്യാതെ അനുരാജ് ഓടി രക്ഷപ്പെട്ടു. തുടർന്ന് കാറുമായി അക്രമികൾ കടന്നു കളയുകയായിരുന്നു.
കാറിനുള്ളിൽ ഒന്നരലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും നാല് ലക്ഷത്തി പതിനേഴായിരം രൂപയും ഉണ്ടായിരുന്നതായി അനുരാജ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പട്ട് 10 പേർക്കെതിരെയാണ് കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുള്ളത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കാർ തട്ടിയെടുത്തതെന്നാണ് പോലീസ് പറയുന്നത്.


