
തിരുവനന്തപുരം: മറ്റ് കാൻസറുകളെ പോലെ വായിലെ കാൻസറും (വദനാർബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് നടത്തിയ ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ 1.55 കോടി വ്യക്തികളുടേയും രണ്ടാം ഘട്ടത്തിൽ 1.28 കോടി വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയിരുന്നു. ആകെ 9,13,484 പേർക്ക് കാൻസർ സംശയിച്ചു. അതിൽ ഏറ്റവും കൂടുതൽ സ്തനാർബുദവും, ഗർഭാശയ ഗളാർബുദവുമാണ് കണ്ടെത്തിയത്. സ്‌ക്രീനിംഗിൽ 41,660 പേർക്കാണ് വദനാർബുദ സാധ്യത കണ്ടെത്തിയത്. ഇത് കൂടി മുന്നിൽ കണ്ടാണ് ആരോഗ്യ വകുപ്പ് ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ സ്ത്രീകൾക്കായിരുന്നു പ്രാധാന്യം നൽകിയത്. രണ്ടാം ഘട്ടത്തിൽ വദനാർബുദം ഉൾപ്പെടെ പുരുഷൻമാരെ കൂടി ബാധിക്കുന്ന കാൻസറുകൾക്കാണ് പ്രാധാന്യം നൽകുന്നത്. എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി കാൻസർ സ്‌ക്രീനിംഗ് നടത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
മേയ് 31 ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വദനാർബുദം പ്രതിരോധിക്കാൻ ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ആർദ്രം ആരോഗ്യം ജീവിതശൈലീ രോഗനിർണയ ക്യാമ്പയിനിൽ രോഗ സാധ്യത കണ്ടെത്തിയവരുടെ വീടുകൾ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് വദനാർബുദ സ്‌ക്രീനിഗ് നടത്താൻ വാർഡ് തലത്തിൽ നടപടികൾ സ്വീകരിക്കും. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രധാന ആശുപത്രികൾ എന്നിവിടങ്ങളിൽ വദനാർബുദ സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കാൻസർ ലക്ഷണങ്ങൾ, കാൻസർ മുന്നോടിയായുള്ള ലക്ഷണങ്ങൾ എന്നിവ കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനകൾക്ക് വിധേയരാക്കി ചികിത്സ ഉറപ്പാക്കും.
ലഹരിയുടെ വ്യാപനം ഒരു ഗുരുതരമായ ആഗോള പ്രശ്നമായി മാറിയിരിക്കുന്നു. എല്ലാത്തരം ലഹരിയിലേക്കുമുള്ള പ്രവേശന കവാടമാണ് പുകയില. കൗമാരക്കാലത്ത് ആരംഭിക്കുന്ന പുകയില ശീലമാണ് പലപ്പോഴും ഭാവിയിൽ മറ്റു ലഹരികളിലേക്ക് വ്യാപിക്കുന്നത്. അതിനാൽതന്നെ മയക്കുമരുന്നിനോളം ഗുരുതരമായ ആരോഗ്യ, സാമൂഹ്യ പ്രശ്നമായാണ് പുകയിലയെ വിലയിരുത്തുന്നത്.
പുകയിലയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മേയ് 31 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പൊതുവായ ബോധവത്കരണം ശക്തമാക്കും. അതിനോടൊപ്പം പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെടുന്നവർ തൊഴിലിനിടയിൽ പുകയില പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന രീതികൾക്കെതിരെയും ബോധവത്കരണം നടത്തും. സംസ്ഥാനത്തെ വിദ്യാലയങ്ങളെ പുകയിലരഹിതമാക്കുക എന്ന ലക്ഷ്യമിട്ട്. ‘പുകയിലരഹിതം ലഹരിമുക്തം എന്റെ വിദ്യാലയം’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് വിദ്യാലയങ്ങളുമായി ചേർന്ന് നടപടികൾ ഏകോപിപ്പിക്കും. പുകയിലരഹിത വിദ്യാലയ മാനദണ്ഡങ്ങൾ പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യമിടുന്നത്.
ജില്ലാ, താലൂക്ക് ആശുപത്രികളിൽ പുകയില ഉപഭോഗം നിർത്താൻ പ്രേരിപ്പിക്കുന്ന കൗൺസിലിംഗ് സെഷനുകൾ ശക്തമാക്കും. ക്ഷയരോഗ നിവാരണ പദ്ധതി, വിമുക്തി, മാനസിക ആരോഗ്യ പദ്ധതി എന്നിവയുടെക്കൂടി സഹകരണത്തോടെ ഇപ്പോൾ ജില്ലകളിലുള്ള ഒരു ടുബാക്കോ സെസ്സെഷൻ ക്ലിനിക്ക് സംവിധാനം എല്ലാ താലൂക്കുകളിലും വ്യാപിപ്പിക്കും.


