
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 864 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രം.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 4302 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ കൊവിഡ് വ്യാപനത്തിനു ശേഷം 44 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ നാലും തമിഴ്നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണങ്ങളും വീതമാണ് സംഭവിച്ചത്.
കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ 1,373 പേർ. അതിനു പിന്നാലെ മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡൽഹി (393) എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലുള്ളത്. രാജ്യത്ത് കൂടുതൽ കണ്ടുവരുന്നത് JN.1 വകഭേദമാണ്, ഉപ വകഭേദങ്ങളായ NB.1.8.1, LF.7 എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശം നൽകി. പുതിയ സാഹചര്യം നേരിടാൻ ആശുപത്രികളെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


