
തിരുവനന്തപുരം: വിവാഹപരസ്യം നൽകി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നാണ് യുവതിയെ പിടികൂടിയത്. മാട്രിമോണിയിലാണ് യുവതി വിവാഹ പരസ്യങ്ങൾ നൽകിയിരുന്നത്.
എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയും രണ്ടു വയസുകാരിയുടെ മാതാവുമായ രേഷ്‌മ ചന്ദ്രശേഖരനാണ് പോലീസിന്റെ പിടിയിലായത്. പുതിയ വിവാഹത്തിന് തൊട്ടുമുമ്പാണ് ഇവരെ പോലീസ് പിടികൂടിയത്. ഓൺലൈനായി വിവാഹ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിനു തൊട്ടു മുൻപാണ് പിടിവീണത്.
പഞ്ചായത്തംഗമായ പ്രതിശ്രുത വരനാണ് യുവതിയുടെ വിവാഹ തട്ടിപ്പ് കണ്ടെത്തുന്നത്. വിവാഹത്തിന് തൊട്ട് മുന്‍പ് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുന്‍പ് വിവാഹം കഴിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കല്യാണക്കത്തും അടക്കമുള്ളവ ബാഗില്‍ നിന്ന് കണ്ടെടുത്തത്. ഉടന്‍ തന്നെ ആര്യനാട് പൊലീസിനെ വിവരം അറിയിച്ചു.
തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവാഹത്തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തു വരുന്നത്. വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹവും നിശ്വയിച്ചിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.


