
കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതക്കേസിൽ ആറ് വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയുടെ ജാമ്യം. മാതാപിതാക്കളുടെ ജാമ്യത്തിൽ വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിൽ നിന്ന് വിട്ടയക്കാം. പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.
അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, രാജ്യം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ചതിനു പിന്നാലെ ഒബ്സർവേഷൻ ഹോമിൽ നിന്നും ആറു പേരെയും വിട്ടയക്കും.
കുട്ടികൾ ഒബ്സർവേഷൻ ഹോമിൽ കഴിയുന്നത് ബാലനീതിനിയമത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ, പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും തുടര്‍പഠനത്തിന് അവസരമൊരുക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.


