
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതി സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തിയ സംഭവത്തിൽ പരാതി. ഭരണാനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പ്രേമാനന്ദ് തെക്കുംകരയ്ക്ക് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
എസ് സി – എസ് ടി കമ്മീഷനിൽ ലഭിച്ച പരാതി കൻ്റോൺമെൻ്റ് പൊലീസിനും കൈമാറി. സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതി ഏപ്രിലിൽ സ്ഥലം മാറി പോയിരുന്നു. പിന്നാലെ ഇവര്‍ ഉപയോഗിച്ച മേശയും കസേരയും ഇയാള്‍ മാറ്റിയെന്നും ജീവനക്കാരി മാറിയതോടെ ശുദ്ധികലശം നടത്തിയെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
സെക്രട്ടറിയേറ്റിൽ അഡ്മിമിസ്ട്രെഷൻ വിഭാഗത്തിൽ അറ്റൻഡർ ആയിരുന്നു യുവതി. കഴിഞ്ഞ ഏപ്രിൽ ആദ്യവാരം യുവതിക്ക് ദേവസ്വം സെക്രട്ടറിയുടെ ഓഫിസിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. പിന്നാലെ യുവതി ഓഫീസിൽ നിന്നും പോകുകയും തുടർന്ന് മെയ് മാസത്തിൽ ഒരു ആവശ്യത്തിനായി തിരികെ സെക്രട്ടറിയേറ്റിൽ വരികയും ചെയ്തിരുന്നു.
അപ്പോഴാണ് കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇവര്‍ ഉപയോഗിച്ച മേശയും കസേരയും സെക്രട്ടറിയേറ്റ് അസിറ്റന്റ് കഴുകി മാറ്റിയെന്നും ശുദ്ധികലശം നടത്തിയെന്നും യുവതിയോട് പറയുന്നത്. ഇതിനു പിന്നാലെയാണ് യുവതി പരാതി നൽകിയത്. മെയ് 30ന് എസ്‌സി- എസ്ടി കമ്മീഷന് യുവതി പരാതി നൽകി. 20 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ നിർദേശം നല്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പോലീസിന് പരാതി കൈമാറിയിരുന്നത്.


