
അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ യാത്രക്കാരിൽ മലയാളിയുമുണ്ടായിരുന്നുവെന്ന് സംശയം. യാത്രാപട്ടികയിൽ മലയാളികളുടെ പേരു വിവരങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.പത്തനംതിട്ട സ്വദേശിയായ യുവതിയാണ് അപകടത്തിൽപെട്ടതായി സംശയിക്കുന്നത്.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ 133 ആയി. 40 മൃതദേഹങ്ങൾ ആശുപത്രികളിലെത്തിച്ചതായും മരണസംഖ്യ ഇനിയും ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത് 232 യാത്രക്കാരെന്ന് എയർ ഇന്ത്യ അറിയിച്ചു. 169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട്. 10 ജീവനക്കാരും ഉണ്ടായിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.
മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദ് ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം തകർന്ന് വീണത്. കോളജ് ഹോസ്റ്റൽ കെട്ടിടം ഭാഗീകമായി തകർന്ന നിലയിലാണ്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന നിരവധി വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്കുകള്‍ക്കതീതമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത് ബാധിച്ചവര്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്നും മോദി അറിയിച്ചു.


