
ടെഹ്റാൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ വ‍്യോമാക്രമണം. ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക മേധാവികൾ കൊല്ലപ്പെട്ടതായി വിവരം. ഇറാൻ റവല‍്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബാഗേരി എന്നിവരാണ് കൊല്ലപ്പെട്ടത്.
ആണവ നിരായൂധീകരണത്തിനായുളള ഇറാൻ-അമേരിക്ക ചർച്ച തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. നിലവില്‍ തെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഇറാന്‍റെ ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി വിവരമുണ്ട്.
നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഇസ്രായേൽ ഉടൻ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. ആക്രമണം ഇസ്രയേല്‍ സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ട്.


