
നിലമ്പൂർ: നിലമ്പൂരിൽ വെള്ളിയാഴ്ച രാത്രി കോൺഗ്രസ് നേതാക്കളുടെ വാഹനം പൊലീസുകാർ പരിശോധിച്ചതിൽ പ്രതിഷേധം ശക്തം. വാഹന പരിശോധനയിലൂടെ പൊലീസ് ലക്ഷ്യം വച്ചത് തങ്ങളെ അപമാനിക്കാനായിരുന്നെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം നടന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഷാഫി പറമ്പിൽ എംപിയും സഞ്ചരിച്ചിരുന്ന വാഹനം നിർത്തി ഡിക്കിയിലുണ്ടായിരുന്ന പെട്ടി പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു.തുടർന്ന് പെട്ടി പരിശോധിച്ച ശേഷം പോയ്ക്കോളാൻ പറയുകയും ചെയ്തു.
പെട്ടി പുറത്തെടുത്ത് വയ്പ്പിച്ച ശേഷം തങ്ങളോട് ഇനി പൊയ്‌ക്കോളൂ എന്നാണ് പൊലീസ് പറഞ്ഞത്. ഇത് തങ്ങളെ സംശയ നിഴലില്‍ നിര്‍ത്താനുള്ള നീക്കമായിരുന്നുവെന്നും ഷാഫി പറമ്പിൽ എംപി ആരോപിച്ചു. അതിനിടെ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു.
എന്നാൽ വാഹനം പരിശോധിച്ചത് ഇലക്ഷൻ കാലത്തേ പതിവ് നടപടിയെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെതെന്നല്ല എല്ലാവരുടെയും വണ്ടി പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചു. നിലമ്പൂരിലേക്ക് കടക്കുന്ന മറ്റ് എംപിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങളും പരിശോധിക്കാറുണ്ട്. രാഷ്ട്രീയ വത്ക്കരിക്കേണ്ടതില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.


