
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ എത്ര അവഗണിച്ചാലും ആശ പ്രവർത്തകരുടെ വേദന കേരളം ഏറ്റെടുത്തു കഴിഞ്ഞുവെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വന്തം ജനതയുടെ കണ്ണീര് കാണാതെ പലസ്തീനികളുടെ പ്രശ്നം തീര്‍ക്കാന്‍ നടക്കുന്നവരാണ് സിപിഎം. പലസ്തീൻ ജനതയോട് കാണിക്കുന്ന കരുതലിന്‍റെ ചെറിയൊരു അംശമെങ്കിലും പിണറായി വിജയന് ആശാവർക്കർമാരോട് കാണിക്കാമായിരുന്നു എന്ന് മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
ആശാസഹോദരിമാരോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയാണ് പിണറായി വിജയനെന്നും വി.മുരളീധരൻ പറഞ്ഞു. തനതുഫണ്ടിൽ നിന്ന് ആശമാർക്ക് വേതന വർധനവിന് ശ്രമിച്ച തദ്ദശ സ്ഥാപനങ്ങളുടെ നീക്കംപോലും തടഞ്ഞുവച്ചു. സമരം ചെയ്യുന്നവരോട് സംസാരിക്കില്ലെന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണം. ദുരഭിമാനം മാറ്റിവച്ച് ആശമാർക്ക് നീതി ലഭ്യമാക്കാനുള്ള ഇടപെടൽ ഇനിയെങ്കിലും ഉണ്ടാകണമെന്നും വി.മുരളീധരൻ പറഞ്ഞു.
ആശമാരുടെ രാപ്പകൽ യാത്രയ്ക്ക് കഴക്കൂട്ടത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


