
തിരുവനന്തപുരം : സി.അച്യുതമേനോൻ കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സർക്കാർ മേഖലയിൽ നടപ്പിലാക്കിയ അഞ്ച് വർഷ ശമ്പള പരിഷ്കരണം അനന്തമായി നീട്ടി കൊണ്ടുപോകരുതെന്ന് ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കഴക്കൂട്ടം പൗഡിക്കോണം കൃഷ്ണൻ നായർ സ്മാരക ഹാളിൽ നടന്ന പ്രവർത്തക കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.അജികുമാർ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കണമെന്നും കുടിശ്ശികയായ ആനുകൂല്യങ്ങൾ വൈകാതെ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാർ ജൂലൈ ഒന്നിന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.
കഴക്കൂട്ടം മേഖലാ വൈസ് പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അരുൺജിത്ത് എ.ആർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനുമോദ് കൃഷ്ണൻ, കാഞ്ഞിരംപാറ ഉണ്ണികൃഷ്ണൻ, മേഖല സെക്രട്ടറി ചന്ദ്രൻ എ.കെ, ട്രഷറർ കിരൺ കെ.ആർ, മേഖല വനിതാ കമ്മറ്റി പ്രസിഡന്റ് മനുജ എം.ആർ എന്നിവർ പ്രസംഗിച്ചു.







