
തൃശ്ശൂർ: തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി യുവാവ്. അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവാണ് വെളിപ്പെടുത്തൽ നടത്തിയത്. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
25 വയസ്സുള്ള ഭവിൻ എന്ന യുവാവാണ് കുഞ്ഞുങ്ങളുടെ അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തുകയും പ്രസവിച്ച കുഞ്ഞുങ്ങളെ കാമുകി കുഴിച്ചുമൂടിയതായും പൊലീസിനോട് പറയുകയും ചെയ്തത്. സംഭവത്തിൽ പ്രതികളായ ഇരുപത്തഞ്ച് വയസ്സുള്ള ഭവിൻ ഇരുപത്തിരണ്ട് വയസ്സുകാരിയായ അനീഷ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരിച്ച രണ്ടു കുട്ടികളുടെയും അസ്ഥി എടുത്ത് സൂക്ഷിച്ചതായും യുവാവ് വെളിപ്പെടുത്തി. അവിവാഹിതരായ യുവാവിനും യുവതിക്കും ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചുമൂടിയത്. ഇരുവരെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ അവിവാഹിതരായ ഇവർ അഞ്ച് വർഷമായി ഒന്നിച്ചായിരുന്നു താമസമെന്നും വ്യക്തമായി.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷമാണോ കുഴിച്ചിട്ടത് എന്നതിൽ അന്വേഷണം ആരംഭിച്ചിരിക്കയാണ്. 2020 ൽ ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയത്തിലാകുന്നത്. ഇന്ന് പുലർച്ചെ രണ്ടുമണിക്ക് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഭവിൻ വെളിപ്പെടുത്തൽ നടത്തിയത്.







