
തിരുവനന്തപുരം: ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി നടപ്പിലാക്കപ്പെടുന്ന വോട്ടർ പട്ടിക പരിഷ്കരണം ഭരണഘടനാപരമായ അതിരുകൾ ലംഘിക്കുന്നതും എൻ.ആർ.സി നടപ്പാക്കാനുള്ള പിൻവാതിൽ നീക്കവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.
ബിഹാറിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് വെറും വോട്ടർ പട്ടിക ശുദ്ധീകരണമല്ല, പിന്നാക്ക വിഭാഗങ്ങളുടെ പൗരാവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന അപകടകരമായ നീക്കമാണ്. പകുതിയിലധികം വോട്ടർമാരെ പുറത്തു നിർത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്. ആധാർ കാർഡ്, റേഷൻ കാർഡ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് പോലുള്ള പല രേഖകളും മതിയായതല്ലെന്ന് പറഞ്ഞ് നിരവധി ജനങ്ങൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സംഭവങ്ങൾ ഇതിന് തെളിവാണ്. ശക്തമായ പ്രക്ഷോഭത്തിലൂടെ ജനങ്ങൾ ചെറുത്ത എൻ.ആർ.സിയെ പിൻവാതിലിലൂടെ കൊണ്ടുവരാൻ തെരഞ്ഞെടുപ്പു കമ്മീഷനെ ആയുധമാക്കുകയാണ്.
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഉടൻ നിർത്തി വെയ്ക്കണം. പൗരത്വ നിഷേധത്തിൻ്റെ ആശങ്ക പരത്തുന്ന ഈ നീക്കങ്ങൾക്കെതിരിൽ ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ ശക്തികൾ ഒന്നിച്ചു നിൽക്കണമെന്നും രാജ്യത്തിനും ഭരണഘടനയ്ക്കും അപകടകരമായ നീക്കം തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.







