
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയപം ആരോഗ്യ വകുപ്പിനെയും കുറ്റപ്പെടുത്താൻ ഉദേശിച്ചുള്ളതായിരുന്നില്ല തന്‍റെ ഫെയ്സ് ബുക്ക് കുറിപ്പെന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് യൂറോളജി വിഭാഗം തലവൻ ഡോക്‌ടർ ഹാരിസ് ചിറയ്ക്കൽ. മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ലെന്നും ബ്യൂറോക്രസിക്ക് എതിരെ മാത്രമാണ് താൻ ഫേസ്ബുക്കിൽ പറഞ്ഞതെന്നും ഡോക്ടർ പറഞ്ഞു.
നടപടി മുന്നിൽ കാണുന്നുവെന്നും പെട്ടെന്ന് നടപടി വന്നാൽ വകുപ്പിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് വ്യക്തമാക്കി. എന്ത് ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുകയാണെന്നും താൻ സർക്കാർ ജോലി തന്നെ തിരഞ്ഞെടുത്തത് ജനങ്ങൾക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധ സമിതിക്ക് മുൻപാകെ തൻ്റെ ആരോപണങ്ങളിൽ എല്ലാ തെളിവുകളും നൽകിയെന്നും ഡോ. ഹാരിസ് പറഞ്ഞു.അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ സഹപ്രവർത്തകരെല്ലാം തനിക്ക് അനുകൂലമായാണ് മൊഴി നൽകിയിരിക്കുന്നത്. മാത്രമല്ല തൻ്റെ തുറന്നുപറച്ചിൽ പ്രയോജനം ചെയ്തുവെന്നും ഡോ. ഹാരിസ് പറഞ്ഞു. രോഗികൾ തന്നെക്കണ്ട് പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.







