
തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം മുറുകുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
സംസ്ഥാനത്ത് പൊതുജനാരോഗ്യരംഗത്ത് ഗുരുതര വീഴ്ചയുണ്ടായതിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വീണജോർജിനെതിരേയും സര്‍ക്കാരിനെതിരെയും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി.
മന്ത്രി വീണാ ജോര്‍ജിന്‍റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ബാരിക്കേഡുകൾ മറികടന്ന് മന്ത്രിയുടെ വീട്ടിലേക്ക് ഓടിക്കയറിയ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് തിരുവനന്തപുരത്ത് അടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശിയതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്നു. പ്രവർത്തകരെ തടയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കണ്ണൂർ, കാസർഗോഡ് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി.
പാലക്കാടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അക്രമാസക്തമായി. ഡിഎംഒ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.







