
തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ നായയുടെ കടിയേറ്റ് കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്. ചെമ്പഴന്തി ആനന്ദേശ്വരത്താണ് നായയുടെ കടിയേറ്റു കുട്ടികളടക്കം ഏഴുപേർക്ക് പരിക്കേറ്റത്. മൂന്ന് പേർ മെഡിക്കൽ കോളേജിലും,ഒരാൾ പാങ്ങപ്പാറ ഹെൽത്ത് സെൻററിലും, മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
ആനന്ദേശ്വരം സ്വദേശികളായ ഓമന (65) , ബിനു (51 ) ,രമ്യ ( 38 ),റജീന (35 ) ശിവകാശ് ( 15 ) നും രണ്ടു കുട്ടികൾക്കും കടിയേറ്റു. ഇന്ന് രാവിലെ ഏഴു മണിയോടെ പാലു വാങ്ങുവാൻ പോയ റജീനയെയാണ് ആദ്യം നായ കടിച്ചത്. തുടർന്ന് വീടിനു സമീപത്തുനിന്ന രമ്യ ,ശിവകാശ് ,ഓമന എന്നിവരുടെ കാലിലും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ബിനുവിൻ്റെ വലതു കൈയിലും ആനന്ദേശ്വരത്ത് ജംഗ്ഷന് സമീപത്ത് നിന്ന രണ്ടു കുട്ടികൾക്കും നായയുടെ കടിയേറ്റു.
കൂടാതെ ആനന്ദേശ്വരം ,പുളിയർത്തല, ഇടത്തറ,പൗർണമി ഗാർഡൻസ് പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നിരവധി തെരുവുനായ്ക്കളെയും കടിച്ചതായും പറയുന്നു. പുളിയർത്തല സ്വദേശി മുരളീധരൻ നായരുടെ വീട്ടിലെ കെട്ടിയിടാതെ വളർത്തുന്ന കറുത്ത നായയാണ് ഇവരെയെല്ലാം കടിച്ചതെന്ന് നാട്ടുകാർ പറയുന്നു.







