
തിരുവനന്തപുരം: കീമിന്റെ പുതിയ റാങ്ക് പട്ടിക പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിസന്ധിയിലാണ് വിദ്യാർഥികൾ. സ്റ്റേറ്റ് സിലബസ് വിദ്യാർഥികളെയാണ് ഫലം കൂടുതൽ വലച്ചത്. പുതിയ പട്ടിക പ്രകാരം പലർക്കും പ്രതീക്ഷിച്ച കോളേജുകളിലും പ്രോഗ്രാമുകളിലും അവസരം ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
സിബി എസ് സി വിഭാഗം വിദ്യാര്‍ത്ഥികൾക്ക് പുതിയ പട്ടിക ഏറെ ആശ്വാസം പകരുന്നതാണ്. വരും വര്‍ഷങ്ങളിലും ഈ രീതി തുടരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അതേസമയം കീം പരീക്ഷാഫലം റദ്ദാക്കിയത് വിദ്യാർത്ഥികളിൽ കൺഫ്യൂഷൻ ഉണ്ടാക്കിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഷയത്തെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും ഇരയാകുന്നത് ഉന്നത വിദ്യാഭ്യാസ രംഗമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമം. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചത്. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.







