
തിരുവനന്തപുരം: ആസാമിലെ ഗുവാൾപാറയിലും ധുബ്രിയിലും മുസ്‌ലിം സമൂഹത്തെ ഉന്നം വെച്ച് തുടരുന്ന വ്യാപകമായ കുടിയൊഴിപ്പിക്കൽ രാജ്യത്ത് ശക്തിപ്പെട്ടു വരുന്ന മുസ്‌ലിം വംശഹത്യയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വലിയ കുടിയൊഴിപ്പിക്കൽ ഭീകരതയിലേക്ക് രാജ്യത്തെ കൊണ്ടുപോകാനാണ് ഹിന്ദുത്വ സർക്കാർ ശ്രമിക്കുന്നത്. ഗുവാൾപാറയിൽ 140 ഹെക്റ്ററിൽ നിന്നായി ആയിരത്തിൽപരം കുടുംബങ്ങളെയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ കുടിയൊഴിപ്പിച്ചിരിക്കുന്നത്. ധുബ്രിയിൽ 450 ഹെക്റ്റർ ഭൂമിയിൽ നിന്ന് 1400 കുടുംബങ്ങളെയും വഴിയാധാരമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം ആസാമിലെ 4 ജില്ലകളിലായി നടത്തിയ കുടിയൊഴിപ്പിക്കലിൽ 3500 കുടുംബങ്ങളാണ് വഴിയാധാരമായത്.
വനസംരക്ഷണത്തിന്റെയും വികസനത്തിന്റെയും പേരിലാണ് ബി ജെ പി സർക്കാർ ഈ വംശഹത്യ നടപടികൾ നടപ്പിലാക്കുന്നത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും മുസ്‌ലിം വംശഹത്യ ശക്തിപ്പെടുത്താനുള്ള ശ്രമമാണ്. പതിറ്റാണ്ടുകളായി പരിമിതമായ സൗകര്യങ്ങളിൽ ജീവിച്ചു പോരുന്ന ജനങ്ങളെ തെരുവിലേക്ക് തള്ളിയിടുന്നത് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ്. വിഷയത്തിൽ സുപ്രീം കോടതി അടിയന്തിരമായി ഇടപെടണമെന്ന് സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു.







