
തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കുകയാണ് ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമായ പുറത്തുവന്നത്. ആ വാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്.
ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ പലവിധത്തിൽ നിമിഷപ്രിയയെ രക്ഷിക്കുന്നതായി ശ്രമിച്ചുവെങ്കിലും ഒന്നും ഫലവത്തായിലായിരുന്നു. ആ സമയത്താണ് ഫലപ്രദമായി ഇടപെട്ട് യെമൻ സർക്കാരുമായി ചർച്ചകൾ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് അദ്ദേഹം എത്തിച്ചത്.
സമൂഹമാധ്യമങ്ങളിൽ കൂടെയും അല്ലാതെയുമായി നിരവധി അഭിനന്ദനപ്രവാഹങ്ങളാണ് കാന്തപുരത്തിനെ തേടിയെത്തുന്നത്. നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാന്തപുരം മുസ്ലിയാർക്ക് കേരള ജനതയുടെ അകൈതവമായ നന്ദിയെന്നും ഇതാണ് കേരളത്തിന്റെ മാതൃകയെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ശൈഖുനാ കാന്തപുരം ഉസ്താദിനെ കൊണ്ട് മാത്രം കഴിയുന്ന ഇടപെടലിനെ തുടർന്നാണ് അതിവിരളമായ ഇത്തരമൊരു നീക്കമെന്നാണ് കെ ടി ജലീൽ പറഞ്ഞത്. ശൈഖുന എപി അബൂബക്കർ മുസ്ല്യാർക്ക് ഒരായിരം അഭിനന്ദനങ്ങളെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തി. മനുഷ്യൻ എന്ന നിലയിലാണ് താൻ ഇടപെട്ടതെന്നും മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടതെന്നും അദ്ദേഹം പറഞ്ഞു. യമൻ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താൻ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം പറഞ്ഞു.







