
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജയിൽചാടാൻ തനിക്ക് സഹായം ലഭിച്ചെന്ന് ഗോവിന്ദച്ചാമി പറഞ്ഞു. പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ഇക്കാര്യം പുറത്തുവന്നത്.
കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ. 2 കമ്പികൾ മുറിച്ചാണ് ഇന്ന് പുലർച്ചെ ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ ഇതിനായി നടത്തിയിരുന്നു.
ജയിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെ നിന്നാണ് ബ്ലേഡ് സംഘടിപ്പിച്ചത്. ദിവസങ്ങളായി കുറച്ച് കുറച്ചായിട്ടാണ് കമ്പികള്‍ മുറിച്ചത്. അതിനുശേഷം രണ്ട് വലിയ ഡ്രമ്മുകള്‍ വെച്ച് ഫെന്‍സിംഗ് കമ്പിയില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് കയറിയത്.
കൂടാതെ ജയിൽചാട്ടം എളുപ്പത്തിലാക്കാനായി ശരീരഭാഗം കുറച്ചു. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. അങ്ങനെയാണ് ശരീരഭാഗം പകുതിയായി കുറച്ചത്.







