
തിരുവനന്തപുരം: തിരുവനന്തപുരം ജവഹര്‍ നഗറില്‍ ഒന്നരക്കോടിയുടെ ഭൂമി തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഡിസിസി അംഗമായ അനന്തപുരി മണികണ്ഠനാണ് പോലീസിന്റെ പിടിയിലായത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമാണ് ഇയാളെ ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരുവിൽ വച്ചാണ് പിടികൂടിയത്.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാൻ വ്യാജ ഇഷ്ടദാന കരാർ ഉള്‍പ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പുറത്തുവരുന്ന വിവരം.
പ്രവാസിയായ ഡോറ എന്ന സ്ത്രീയുടെ സ്വത്തുക്കളാണ് കൊല്ലം സ്വദേശിനിയായ മെറിന്‍ ജേക്കബും വസന്ത എന്ന സ്ത്രീയും ചേര്‍ന്ന് തട്ടിയെടുത്തത്. ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെന്‍റ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. കേസിൽ പിടിയിലായ കൊല്ലം സ്വദേശി മെറിന്‍റെയും വസന്തയുടെയും മൊഴിയിൽ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിക്കുന്നത്.







