
കഴക്കൂട്ടം: ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ക്രൈസ്തവ സമൂഹത്തിന് എതിരെ അതിക്രമങ്ങൾ നടക്കുന്നുവെന്ന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ബിജെപിക്ക് അനുകൂലമായി കേരളത്തിലുണ്ടാകുന്ന തരംഗത്തെ അട്ടിമറിക്കാനും താറടിക്കാനുമാണ് ഇൻഡിസഖ്യം ശ്രമിക്കുന്നത്. ഛത്തീസ്‍ഗഡിൽ അറസ്റ്റിലായ ക്രൈസ്തവ സഹോദരിമാര്‍ക്ക് നീതി ലഭ്യമാക്കണം എന്നത് തന്നെയാണ് ബിജെപിയുടെ നിലപാട്. വിഷയത്തിൽ ഛത്തീസ്‍ഗഡ് സർക്കാരുമായി ഒരു തരത്തിലും മതപരമോ രാഷ്ട്രീയമോ ആയ വിവേചനം കാട്ടുന്നില്ല. നിയമവിരുദ്ധമായ ഒന്നുംതന്നെ കന്യാസ്ത്രീകൾ ചെയ്തിട്ടില്ലെങ്കിൽ അവർ മോചിതരാകുക തന്നെ ചെയ്യും. കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നതെന്നും വി.മുരളീധരൻ പ്രതികരിച്ചു. പള്ളിത്തുറയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുൻകേന്ദ്രമന്ത്രി. പള്ളിത്തുറ ബിജെപി കാര്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.







