
ധരാലി: ഉത്തരാഖണ്ഡ് ധരാലിയിൽ മേഘവിസ്ഫോടന ദുരന്തത്തിൽ രക്ഷപ്രവർത്തനം തുടരുന്നു. ഒമ്പത് സൈനികരെ ഉൾപ്പെടെ 130 പേരെയാണ് ധരാലി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 190 പേരെ രക്ഷപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
60ലധികം പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെ എത്തിക്കാനാണ് നീക്കം. വ്യോമ മാർഗം ധരാലിയിൽ എത്തിയ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി.
അപകട സ്ഥലത്ത് 60 അടിയിലേറെ ഉയരത്തിലാണ് മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നത്. ധരാലിയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ ബോർഡ് റോഡ്സ് ഓർഗനൈസേഷൻ ഉൾപ്പെടെ കഠിന പരിശ്രമത്തിലാണ്. കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.







