
തിരുവനന്തപുരം: ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഒരു വിവേചനവും വിദ്യാലയങ്ങളിൽ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തൃശ്ശൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്‌കൂളിലെ ഓണാഘോഷങ്ങളിൽ നിന്ന് ഒരു വിഭാഗം കുട്ടികളെ ഒഴിവാക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള അധ്യാപികയുടെ ശബ്ദ സന്ദേശത്തെ മുൻനിർത്തിയാണ് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുന്ന ഇടങ്ങളായിരിക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നമ്മുടെ കുഞ്ഞുങ്ങളെ ജാതിയോ മതമോ നോക്കിയല്ല സ്‌കൂളിൽ പരിഗണിക്കുന്നത്. അവർ വിദ്യാഭ്യാസം നേടുന്നത് അറിവും വിജ്ഞാനവും വളർത്തി രാജ്യപുരോഗതിയുടെ ഭാഗമാകാനാണ്. എല്ലാ ആഘോഷങ്ങളും മനുഷ്യരുടെ സന്തോഷത്തിന്റെ ഭാഗമാണ്. ഓണമെന്നോ, ക്രിസ്തുമസ്സെന്നോ, പെരുന്നാളെന്നോ ഉള്ള വ്യത്യാസങ്ങൾ കുട്ടികൾക്കില്ല. അവർക്ക് എല്ലാ ആഘോഷങ്ങളും സന്തോഷിക്കാനുള്ള അവസരങ്ങളാണ്. ദയവായി അധ്യാപകർ കുട്ടികളുടെ മനസ്സിൽ വേർതിരിവുകൾ ഉണ്ടാക്കാതെ, അവർക്ക് അറിവ് പകർന്നു നൽകാൻ മാത്രം ശ്രദ്ധിക്കുക.
നമ്മൾ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിക്കുമ്പോൾ ജാതിയോ മതമോ നോക്കാറില്ല, ചികിത്സിക്കുന്ന ഡോക്ടറുടെ മതം എന്താണെന്ന് പരിശോധിക്കാറില്ല, ഭക്ഷണം കഴിക്കുമ്പോൾ ഹോട്ടൽ ഉടമയുടെ ജാതിയും മതവും അന്വേഷിക്കാറില്ല. അതുപോലെ, നമ്മുടെ സ്‌കൂളുകളിൽ ഒരു തരത്തിലുള്ള വേർതിരിവുകളും അനുവദിക്കില്ല.
ഈ സംഭവം സർക്കാർ ഗൗരവമായി കാണുന്നു. അന്വേഷണത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ സ്‌കൂളിൽ നേരിട്ട് സന്ദർശനം നടത്തി. നാളെ സ്‌കൂളിൽ ഓണാഘോഷങ്ങൾ നടക്കുമ്പോൾ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അവിടെ ഉണ്ടാകും. സംഭവവുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി വിഭാഗത്തിലെ രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ മാനേജ്മന്റ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.







