
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി.
പോത്തൻകോട് അയണിമൂട് സ്വദേശി ശ്രീരാഗ് (33) ആണ് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. കാര്യവട്ടം പേരൂർ ക്ഷേത്രത്തിനു സമീപം വാടക വീട്ടീൽ നിന്നാണ് 18 കിലോ കഞ്ചാവ് കണ്ടെത്തിയത്.
ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് വാടക വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കിലോ, രണ്ടു കിലോ വീതം ആവശ്യക്കാർക്ക് എത്തിച്ചു വരികയായിരുന്നു. ഇത് മനസ്സിലാക്കിയ തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം ഈ പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്നലെ രാത്രി വീട്ടിലെത്തിയ ശ്രീരാഗ് കഞ്ചാവ് എടുത്ത് പുറത്തിറങ്ങുമ്പോഴാണ് ഡാൻസാഫ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവർക്കായി പോലിസ് അന്വേഷണമാരംഭിച്ചു. കഴക്കൂട്ടം പോലിസിന് കൈമാറിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നേരത്തേ ലഹരി കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇത്രയും കഞ്ചാവ് പിടി കൂടിയത്.







