
തിരുവനന്തപുരം: വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കുള്ള സർവെ വേഗത്തിൽ പൂർത്തിയാക്കാൻ സർവെയർമാരുടെ കുറവ് പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തിരുവന്തപുരം ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സർവെയറുടെ അഭാവത്താൽ പദ്ധതി നിർവഹണം മുടങ്ങാനാവില്ല. വേണ്ടിവരുന്ന സർവെയർമാരുടെ എണ്ണം റിപ്പോർട്ട് ചെയ്യാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശിച്ചു. റവന്യൂ സെക്രട്ടേറിയറ്റ് തീരുമാനം അനുസരിച്ച് വില്ലേജ് ഓഫീസർമാർ അടക്കം ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിൽ നിയന്ത്രണം കർശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ജില്ലയിലെ പ്രവർത്തനങ്ങൾ വിവരിച്ചു. ജില്ലയിലെ എംഎൽഎമാരായ മന്ത്രി ജി ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ, ആൻ്റണി രാജു, വി ജോയ്, വി ശശി, ഡി കെ മുരളി, ഐ ബി സതീഷ്, എം വിൻസെൻ്റ്, ജി സ്റ്റീഫൻ, സി കെ ഹരീന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പട്ടയം, ഡിജിറ്റൽ റീ സർവെ, ഭൂമിയും വീടും അനുവദിക്കുന്നതിനുള്ള ഇനം മാറ്റം, വില്ലേജ് ഓഫീസിന് സ്ഥലം അനുവദിക്കൽ, സ്മാർട്ട് വില്ലേജ് നിർമ്മാണം, റവന്യൂ ടവർ നിർമ്മാണം, ഭൂമി ഏറ്റെടുക്കൽ തുടങ്ങി എംഎൽഎമാർ ഉന്നയിച്ച വിഷയങ്ങൾക്ക് റവന്യൂ മന്ത്രി കെ രാജൻ മറുപടി പറഞ്ഞു.
വിവിധ പദ്ധതികളിൽ നിലനിൽക്കുന്ന കോടതി സ്റ്റേ ഒഴിവാക്കാൻ സർക്കാരിൻ്റെ നിയമപരമായ ഇടപെടലുകൾ വേഗത്തിലാക്കും.
റവന്യൂ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ലാൻഡ് റവന്യൂ കമ്മിഷണർ ജീവൻ ബാബു കെ, റവന്യൂ അഡീഷണൽ സെക്രട്ടറി എ ഗീത, സർവെ ഡയറക്ടർ സീറാം സാംബശിവ റാവു, ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർ കെ മീര തുടങ്ങി റവന്യൂ ഉദ്യോഗസ്ഥർ പങ്കെടുത്തു.







