
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സിജു ഷെയ്ക്കാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ദിവസം പ്രതി പ്രവീണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2022 മാർച്ച് 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട സ്വദേശിനി ഗായത്രി കൊല്ലപ്പെട്ട കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
കാട്ടാക്കട വീരണകാവ് സ്വദേശിയായ ഗായത്രിയെ (25) സുഹൃത്തായിരുന്ന കൊല്ലം പരവൂർ സ്വദേശി പ്രവീണാണ് കൊലപ്പെടുത്തിയത്. നഗരത്തിലെ ജ്വല്ലറിയിൽ ഡ്രൈവറായിരുന്ന പ്രവീണും റിസപ്ഷനിസ്റ്റായിരുന്ന ഗായത്രിയും അടുപ്പത്തിലായിരുന്നു. ഭാര്യമായി പിണങ്ങിയതിന് പിന്നാലെയായിരുന്നു ഇയാള്‍ ഗായത്രിയുമായി പ്രണയത്തിലായത്. 2021 ല്‍ വെട്ടുകാട് പള്ളിയില്‍വെച്ച് ഇയാള്‍ ഗായത്രിയെ വിവാഹം കഴിച്ചു.
എന്നാൽ നേരത്തെ വിവാഹം കഴിഞ്ഞ കാര്യം ഗായത്രി പിന്നീടാണ് അറിഞ്ഞത്. ഇതോടെ ഗായത്രി ബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിലവിലുള്ള വിവാഹബന്ധം വേർപെടുത്തി ഗായത്രിയെ വിവാഹം കഴിക്കാമെന്ന് പ്രവീൺ ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അതിന് തയ്യാറായിരുന്നില്ല.
തുടർന്ന് ഈ ബന്ധം പ്രവീണിന്റെ ആദ്യ ഭാര്യ അറിഞ്ഞതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഗായത്രിയെ ഹോട്ടൽ മുറിയിൽ വെച്ച് ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കിയാണ് ഇയാൾ കൊലപ്പെടുത്തിയത്.







