
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ സംഭവത്തിൽ ഡിഐജി റിപ്പോർട്ട് പുറത്ത്. ആനന്ദിന്റെ മരണത്തിൽ പൊലീസുദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മാത്രമല്ല കുടുംബത്തിന്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. ആദ്യ ആത്മഹത്യ ശ്രമത്തിന് ശേഷം ആനന്ദിനെ ശിശ്രൂശിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.
ആദ്യ ആത്മഹത്യാ ശ്രമത്തിനുശേഷം ആശുപത്രിയിൽ പാർപ്പിക്കുന്നതായിരുന്നു ഉചിതം. എന്നാൽ ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നുവെന്നും ആനന്ദിനെ നിരീക്ഷിക്കാന്‍ രണ്ടു പേരെ ചുമതലപ്പെടുത്തി എന്നും ഡിഐജി വ്യക്തമാക്കി.
മേലുദ്യോഗസ്ഥരുടെ പീഡന മൂലം ആനന്ദ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്. എന്നാൽ ഇത് തള്ളുന്നതാണ് ഡിഐജിയുടെ റിപ്പോർട്ട്. കൂടാതെ ആത്മഹത്യ ശ്രമവാർത്തകൾക്ക് താഴെ വന്ന ചില കമന്‍റുകൾ ആനന്ദിനെ അസ്വസ്ഥപ്പെടുത്തിയതായി സഹപ്രവർത്തകർ മൊഴി നൽകി. റിപ്പോർട്ട് ഡിഐജി അരുൾ ബി കൃഷ്ണ ബറ്റാലിയൻ എഡിജിപിക്ക് കൈമാറി.







