
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി വിൽപ്പനയ്ക്കെത്തിച്ച ചന്ദന മുട്ടികൾ പിടികൂടി. കോവളത്താണ് സംഭവം. 155 കിലോ ചന്ദന മുട്ടികളാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ ഫോറസ്റ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
കൊല്ലം സ്വദേശികളായ ഷെഫീക്, നബീബ്, തമിഴ്നാട് സ്വദേശി നെഹേമി, നെയ്യാറ്റിൻകര സ്വദേശി ബിജു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കോവളം സമുദ്ര ബീച്ചിന് സമീപത്ത് വെച്ച് ചന്ദനമുട്ടികൾ കൈമാറുന്നതിനിടയിലായിരുന്നു അന്വേഷണ സംഘം ഇവരെ പിടികൂടിയത്.
പിടിച്ചെടുത്ത ചന്ദനം കിലോയ്ക്ക് 6000 മുതൽ 7000 രൂപ വരെയുള്ള വിലയ്ക്ക് മലപ്പുറത്തെ സംഘത്തിന് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് വനംവകുപ്പ് അറിയിച്ചു. അറസ്റ്റിലായവരിൽ നെഹേമിയും നജീബും മുൻപും ചന്ദനക്കടത്ത് കേസിൽ പ്രതികളായി ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നും അധികൃതർ അറിയിച്ചു.







