
തിരുവനന്തപുരം: ബന്ധുവീട്ടിൻ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ഭരതന്നൂർ സ്വദേശി നീതു (33)വിനെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭരതന്നൂർ കാവുവിള വീട്ടിൽനിന്നാണ് സ്വർണാഭരണങ്ങൾ മോഷണം പോയത്. വീട്ടിൽ വിവാഹം കഴിച്ചെത്തിയ യുവതിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
തുടർന്ന് വിവാഹശേഷം 25 ദിവസത്തോളം കല്യാണ വീട്ടിൽ ആൾ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് മോഷണം നടന്നത്. ഇവർ മടങ്ങി എത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.
നീതുവിന്റെ ആർഭാട ജീവിതത്തിൽ സംശയം തോന്നിയ വീട്ടുകാർ തന്നെയാണ് പോലീസിൽ നീതുവിനെ കുറിച്ച് പറഞ്ഞത്. തുടർന്ന് ചോദ്യം ചെയ്യുന്നതിനായി പോലീസ് വിളിപ്പിച്ചപ്പോൾ താൻ മോഷണം നടത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു നീതു.
എന്നാൽ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷണം പോയ സ്വർണ്ണം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ചതായി പോലീസ് കണ്ടെത്തി. അതിനു ശേഷം എല്ലാ തെളിവുകളോടെയും പോലീസ് വീണ്ടും നീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്.







