
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസമാണ് റിമാൻഡ് കാലാവധി. കേസിലെ രണ്ടാം പ്രതിയാണ് ശ്രീതു.
അതേസമയം പോലീസിന്റെ ചോദ്യം ചെയ്യലിൽ ശ്രീതു സഹകരിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പൊലീസിന്‍റെ നിർണായകമായ ചോദ്യങ്ങൾക്ക് മുന്നിൽ ശ്രീതു മൗനം പാലിക്കുകയാണ്. ശ്രീതുവിന്‍റെ അറിവോടെയാണ് കുട്ടിയെ സഹോദരൻ കിണറ്റിലിട്ടത്. മാത്രമല്ല കൃത്യം നടത്തിയ ശേഷം വീട്ടിലുള്ള മറ്റുള്ളവരുടെ ശ്രദ്ധതിരിക്കാൻ മുറിയിൽ തീയിടുകയായിരുന്നു.
മെത്തയും ഷൂസുമാണ് തീയിട്ടത്. ഹരികുമാർ തീയിടുമ്പോൾ ശ്രീതുവിന് ഇക്കാര്യം അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജനുവരി 27നായിരുന്നു ബാലരാമപുരത്ത് കൊലപാതകം നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് മരിച്ചത്.







