
തിരുവനന്തപുരം: ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. തിരുവനന്തപുരം കോവളത്താണ് സംഭവം. കോവളം നെടുമംപ്പറമ്പിൽ രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ രാജീവിനെ പോലീസ് പിടികൂടി.
ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജേന്ദ്രനെ സഹോദരിയുടെ വീട്ടിലെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണം ആണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് വ്യക്തമായത്.
പോസ്റ്റുമോർട്ടത്തിൽ കഴുത്തിന് സംഭവിച്ച ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഫൊറൻസിക് ഡോക്ടർ പൊലീസിനെ അറിയിച്ചു. ഇതേ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. രാജേന്ദ്രനും പ്രതിയായ രാജീവിന്‍റെ അമ്മയും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരം.
രാജീവിന്‍റെ അമ്മയ്ക്ക് മദ്യവിൽപ്പനയുണ്ടായിരുന്നു. മദ്യം വാങ്ങാൻ രാജേന്ദ്രൻ വീട്ടിൽ വരുമായിരുന്നു. അമ്മയും രാജേന്ദ്രനും തമ്മിലുള്ള ബന്ധത്തിൽ രാജീവ് അസ്വസ്ഥനായിരുന്നുവെന്നും രാജീവ് മൊഴി നൽകി. ആദ്യം കുറ്റസമ്മതം നടത്താത്ത പ്രതി തെളിവുകള്‍ നിരത്തിയപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.







