
തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജ്യണൽ കാൻസർ സെന്ററിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. തലച്ചോറിൽ കാൻസർ ബാധിച്ച രോഗികൾക്ക് മരുന്നു മാറി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. മരുന്നിന്റെ പാക്കിങ്ങിൽ കമ്പനിക്ക് വന്ന പിഴവാണ് മരുന്നുകൾ മാറി നൽകാനിടയാക്കിയത്.
തലച്ചോറിൽ കാൻസർ ബാധിച്ച രോഗികൾക്ക് ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പിയുടെ ഗുളികകളാണ് മാറി നൽകിയത്.മരുന്ന് മാറിയകാര്യം മനസിലായതോടെ വിതരണം പൂർണമായും നിർത്തി.
ടെമോസോളോമൈഡ് 100 എന്ന മരുന്നിന്റെ പാക്കറ്റിൽ എറ്റോപോസൈഡ് എന്ന മരുന്നായിരുന്നു ഉണ്ടായിരുന്നത്. ശ്വാസകോശ ക്യാൻസറിനും വൃഷ്ണത്തെ ബാധിക്കുന്ന ക്യാൻസറിനും ഉള്ള കീമോതെറാപ്പി ഗുളികയാണ് എറ്റോപോസൈഡ്.
സംഭവത്തിൽ നടപടിയുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് രംഗത്തെത്തി. ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ കേസ് എടുത്തു. അതേസമയം തിരുവനന്തപുരം ആർ സി സി യിൽ മരുന്ന് മാറി നൽകിയെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് റീജണൽ കാൻസർ സെന്റർ ഡയറക്ടർ ഡോ ആർ രജനിഷ് കുമാർ അറിയിച്ചു.
ആർസിസിയുടെ പർച്ചേസ് & ടെണ്ടർ നടപടികൾ അനുസരിച്ച് ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് മരുന്നുകൾ ആർസിസിയിൽ വിതരണം ചെയ്യുന്നത്. 25/03/2025 ൽ ആർസിസിയിൽ എത്തിച്ച 92 പാക്കറ്റ് ടെമോസോളോമൈഡ് 100 എം ജി ബാച്ചിലാണ് ആശയക്കുഴപ്പം ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. മാറിപ്പോയ ഗുളിക രോഗികൾക്ക് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.







