
തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട 19 കാരനായ മത്സ്യത്തൊഴിലാളിയെ ഇതുവരെയും കണ്ടെത്താനായില്ല. മത്സ്യത്തൊഴിലാളികളും വിഴിഞ്ഞത്ത് നിന്നെത്തിയ പരമ്പരാഗത മുങ്ങൽ വിദഗ്ദരും ഊർജിതമായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും യുവാവിനെ കണ്ടെത്താനായില്ല.
ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. പെരുമാതുറ വലിയവിളാകത്ത് വീട്ടിൽ സജീർ ബുഷ്റ ദമ്പതികളുടെ മകൻ 19 കാരൻ ഷഹാനാണ് അഴിമുഖത്ത് വെച്ച് വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽപ്പെട്ട വള്ളത്തിൽ നിന്നും ഷഹാൻ തെറിച്ചു കടലിൽ വീഴുകയായിരുന്നു.
തുടർന്ന് ഉടൻ തന്നെ വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ബന്ധപ്പെട്ടവരെ ഫോണിൽ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവം നടന്ന ഉടൻ തന്നെ മത്സ്യത്തൊഴിലാളികൾ അഴിമുഖത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് വിഴിഞ്ഞത്ത് നിന്നും പരമ്പരാഗത മത്സ്യതൊഴിലാളികളായ മുങ്ങൽ വിദഗ്ദർ സംഭവസ്ഥലത്തെത്തി ഇന്ന് വൈകുന്നേരം വരെ തിരച്ചിൽ തുടർന്നു. പക്ഷെ നിരാശയായിരുന്നു ഫലം. നാളെ രാവിലെ വീണ്ടും തിരച്ചിൽ നടത്തുമെന്നാണ് ഇവർ അറിയിക്കുന്നത്.
പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള ഹസ്ബി റബ്ബി ക്യാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽപ്പെട്ട വള്ളം ചരിഞ്ഞതോടെയാണ് ഷഹാൻ കടലിൽ തെറിച്ച് വീണത്.







