
പത്തനംതിട്ട: ശബരിമല മേൽശാന്തിയായി ചാലക്കുടി സ്വദേശിയായ ഇ.ഡി. പ്രസാദിനെ തിരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം മേല്‍ശാന്തിയാണ്. നിലവിൽ കൊല്ലം കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് എംജി മനു നമ്പൂതിരി.
രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. 14 പേരുടെ അവസാന ഘട്ട പട്ടികയിൽ നിന്നാണ് ഇരുവരെയും തെരഞ്ഞെടുത്തത്.
അതേസമയം ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി നിയുക്ത മേൽശാന്തി ഇ ഡി പ്രസാദ് രംഗത്തെത്തി. ഉണ്ടായ അനിഷ്ടങ്ങൾക്ക് ഭഗവാൻ തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തൊരു കൊല്ലം കൂടുതൽ ജാഗ്രതയോടു കൂടി ആയിരിക്കും ശബരിമലയിൽ പ്രവർത്തിക്കുകയെന്നും സ്വർണ്ണം ഉൾപ്പെടെയുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ആ ജാഗ്രത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







