
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. കല്ലിയൂരില്‍ ആണ് സംഭവം. ആദ്യം കൈഞരമ്പ് മുറിക്കുകയും അതിന് ശേഷം കഴുത്തറക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും ഇയാള്‍ ശ്രമം നടത്തി.
കല്ലിയൂര്‍ സ്വദേശി വിജയകുമാരിയമ്മ (76) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു കൊലപാതകം നടന്നത്. മദ്യപാനം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.
മുന്‍ സൈനികന്‍ കൂടിയായ അജയകുമാറാണ് അമ്മ വിജയകുമാരിയെ കൊലപ്പെടുത്തിയത്. ഇയാൾ പിടിയിലായി. മദ്യത്തിന് അടിമയായിരുന്നു അജയകുമാര്‍. മദ്യമുക്തി കേന്ദ്രത്തില്‍ ഇയാളെ പലതവണകളിലായി പ്രവേശിപ്പിച്ചിരുന്നു. മരിച്ച വിജയകുമാരി കമ്മീഷണര്‍ ഓഫീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയായിരുന്നു.







